മലവെള്ളം പോലെ മറിയുന്ന പത്രവാർത്തകൾക്കിടയിൽ മനസ്സിലുടക്കിയ ഒരു ചിത്രമാണിത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഭടന്മാരെ രക്ഷിക്കാൻ ഇറ്റാലിയൻ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാൻ ഡി മിസ്തുരയും നാല് ഉന്നതോദ്യോഗസ്ഥരുമടങ്ങുന്ന സംഘം നാട്ടിലെത്തിയെന്ന വാർത്തയിലെ ചിത്രം. (വാർത്തയുടെ ലിങ്ക് ഇവിടെ..)
അവിടെയാണു വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം. രാജ്യത്തെ പൗരനു് ഏതെങ്കിലും വിദേശരാജ്യത്തു വെച്ച് എന്തെങ്കിലും ആപത്തു പിണഞ്ഞാല്‍ അവരെ സഹായിക്കാനായി അതാതു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ ത്വരിതഗതിയിൽ ചലിച്ചു തുടങ്ങും.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ? ഗൾഫിലെ ആപ്പയൂപ്പ രാജ്യങ്ങളുമായി പോലും ലിവറേജോടെ സംസാരിച്ച് ആ നാട്ടിലെ വിദേശഭാരതീയരെ ചൂഷണത്തിൽ നിന്നും റാക്കറ്റുകളില്‍ നിന്നുമൊക്കെ സംരക്ഷിക്കേണ്ട ആ വകുപ്പിന്റെ പെർഫോർമെൻസ് അത്തണാ-ഒത്തണാ എന്ന മട്ടിലാണു്.
ഉദാഹരണത്തിനു, നോർവെയിലേക്ക് ജിയോളജിസ്റ്റായി ജോലിക്ക് പോയ അനുരൂപ് ഭട്ടാചാര്യ - സാഗരിക ദമ്പതികളുടെ കുട്ടികളാണ് കഴിഞ്ഞ മെയ് മാസം മുതല്‍ നോർവെയിലെ ശിശുമന്ദിരത്തിൽ കഴിയുന്നത്. (വാര്‍ത്തയുടെ ലിങ്ക്.) കുട്ടികളെ അച്ഛനമ്മമാർക്ക് ഒപ്പം കിടത്തി ഉറക്കിയതിനും ഭക്ഷണം കൈകൊണ്ട് വാരിക്കൊടുത്തതിനമാണു് നോർവെ സര്‍ക്കാരിന്റെ ശിശുസംരക്ഷണസേവന സമിതി ബലം പ്രയോഗിച്ച് കുട്ടികളെ ശിശുമന്ദിരത്തിലേക്ക് മാറ്റിയത്.
രണ്ട് പിഞ്ചു ഇൻഡ്യൻ കുട്ടികളെയാണു ഏകദേശം ഒരു വര്‍ഷത്തോളമായിട്ട് ഒരു വിദേശ സർക്കാർ ഇന്ത്യാക്കാരായ മാതാപിതാക്കളില്‍ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുന്നത്. നോര്‍വെയുമായി ഭാരതത്തിനു പറയത്തക്ക ഉടക്കൊന്നുമില്ല താനും - നോര്‍വെ സുഹൃദ് രാജ്യമെന്നര്‍ത്ഥം.
കൈമാറ്റം ചെയ്യേണ്ടത് തീവ്രവാദികളെയോ കൊടും കുറ്റവാളികളെയുമോ അല്ല; ഇത്തിരിപ്പോന്ന പിഞ്ചു കുഞ്ഞുങ്ങളെയാണു്.
നമ്മടെ വിദേശകാര്യവകുപ്പ് മന്ത്രി എസ്. എം. കൃഷ്ണ.
എന്നിട്ടു് കൂടി ആ പ്രവാസി ദമ്പതികളെ സഹായിക്കാന്‍ ഇതു വരെ ഭാരത സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പിനായില്ല എന്നുണ്ടെങ്കിൽ ഇവനൊക്കെ കടയും തുറന്നിരിക്കുന്നത് എന്തിനാണു്? ഷട്ടറിട്ട് പൂട്ടിയിട്ട് ഒരു രാജിക്കത്തും കൊടുത്തിട്ട് തന്റെ വീട്ടില്‍ പൊക്കൂടേ മിസ്റ്റർ എസ്.എം. കൃഷ്ണേ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ