ചെയ്യുന്ന തൊഴിലിനൊത്ത വേഷം വേണമെന്നതു് ഒരു വാദമാണു് - പുരോഹിതന്‍, പൂജാരി, പോലീസുകാരന്‍, പട്ടാളക്കാരന്‍, പോസ്റ്റ്‌മാന്‍, വക്കീലന്മാര്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് അവരവരുടേതായ യൂണിഫോമുകളുണ്ട്. അവയുടെ ചട്ടവട്ടങ്ങള്‍ക്ക് സാംസ്കാരികവും ചരിത്രപരവും മതപരവും കാരണങ്ങള് പരിണാമങ്ങളുളവാക്കിയിട്ടുണ്ട് എന്നതു് വസ്തുത തന്നെ. ആ കാരണങ്ങളെ ഹനിക്കുകയല്ല, അവയില് അധിനിവേശം കാരണമായി ഭവിക്കുന്നതിനോടാണു് എതിര്‍പ്പ്. യൂണിഫോം വേണമെങ്കില്‍ വേണം, അവ കാലാവസ്ഥയ്ക്കും മറ്റും ചേരുന്ന തരത്തിലായിരിക്കണം എന്നു മാത്രം.
ഇത്തരം കുപ്പായങ്ങളെ നാം സ്വാംശീകരിച്ചു എന്നതു ശരി തന്നെ -- ജഡ്ജിയുടെ ചുറ്റികയും, കുതിരമുടിയാലുള്ള വിഗ്ഗും നമുക്കില്ലാത്തത് സ്വാംശീകരണത്തിന്റെ തെളിവാണു്. എങ്കിലും പഴയ വിധേയത്വത്തിന്റെ കണങ്ങള്‍ നാം സ്വീകരിച്ചവയില്‍ ഇനിയും ബാക്കി നില്‍ക്കുന്നു.
വൈദിക വൃത്തി നടത്തുന്നവര്‍ നിയമം പഠിച്ചു് സന്നതെടുക്കുന്നതിനെതിരെ കേസു നടത്തിയ വക്കീലന്മാരുടെ നാടാണു്. നിയമ പരിജ്ഞാനമുണ്ടെങ്കില്‍, ഗൌണില്ലാതെയും കോടതിയല് വക്കീല്‍ ജോലി ചെയ്യാന്‍ വകുപ്പുണ്ടോ എന്നറിയില്ല. അഥവാ, ഇനി ഉണ്ടെങ്കിലും വക്കീലന്മാര്‍ അതിനു തയാറാവുമോ? കുറെയൊക്കെ വേഷഭൂഷാദികള്‍ നല്‍കുന്ന ഇമ്പ്രഷന്റെ കളിയല്ലേ?
ദേശാഭിമാനി യില്‍ വന്ന ഒരു വാര്‍ത്ത ക്വോട്ടു ചെയ്യുന്നു:
ബ്രിട്ടനിലെ കോടതികളില് നിന്ന് വെള്ള വിഗ് അപ്രത്യക്ഷമാകുന്നു: ബ്രിട്ടനിലെ കോടതികളില് ജഡ്ജിമാര്ക്കും അഭിഭാഷകര്ക്കും ഇനി ലളിത വേഷം. ക്രിമിനലല്ലാത്ത കേസുകളില് ഹാജരാകുന്ന ജഡ്ജിമാരും അഭിഭാഷകരും ഇനിമുതല് വെള്ളക്കുതിരയുടെ രോമം കൊണ്ടുണ്ടാക്കിയ വിഗ് ധരിക്കേണ്ടതില്ലെന്ന് ചീഫ്ജസ്റ്റീസ് ലോര്ഡ് ഫിലിപ്പ് ഉത്തരവിട്ടു. കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി തുടരുന്ന ഔദ്യോഗികവേഷമാണ് ഇതോടെ ഇല്ലാതായത്. സിവില്- കുടുംബ കേസുകളില് ഹാജരാകുമ്പോള് ധരിക്കുന്ന ടൈ, കഴുത്തിനു ചുറ്റും ധരിക്കുന്ന വെള്ള കോട്ടണ് നാട എന്നിവയും പരിഷ്ക്കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. പലനിറത്തിലുള്ള ഗൌണിനു പകരം ജഡ്ജിമാര് ഇനിമുതല് ഒറ്റഗൌണ് ധരിച്ചാല് മതിയാകും.
വിവിധ പദവികള്ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ധരിക്കാന് ബ്രിട്ടനില് ഹൈക്കോടതി ജഡ്ജിമാര്ക്കു മാത്രം അഞ്ചുതരം വേഷങ്ങളാണുള്ളത്. ഇത് വിമര്ശന വിധേയമായതിനെ തുടര്ന്ന് രാജ്യവ്യാപക ചര്ച്ചയെ തുടര്ന്നാണ് വേഷം പരിഷ്കരിക്കാന് തീരുമാനിച്ചത്
