കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, സെപ്റ്റംബർ 29, 2007

നീ അടി മേടിക്കും

അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോള്‍, w810i സെല്‍‌ഫോണ്‍ കുറേ നാള്‍ അനുജനായിരുന്നു കൈകാര്യം. നാട്ടില്‍ നിന്നും തിരികെയെത്തി, ടെക്സ്റ്റ് മെസ്സേജുകള്‍ വെറുതെ ഓടിച്ചു നോക്കുമ്പോഴാണു്, താഴെക്കാണുന്ന “നീ അടി മേടിക്കും” എന്ന മെസ്സേജ് കണ്ടത്. MMS/പിക്ചര്‍ മെസ്സേജിലല്ല ആ മെസ്സേജ് ആരോ അവനു് അയച്ചിരിക്കുന്നത്, സാദാ ടെക്സ്റ്റ് ആയിട്ട് തന്നെയാണു്. എന്തായാലും സെല്‍ഫോണുകളില്‍ യൂണീകോഡ് മലയാളം വരാനും, അത്തരം ഹാന്‍ഡ്‌സെറ്റ് ഒരെണ്ണം നമ്മുടെ കൈയ്യിലെത്താനും ഇനിയും കുറേ സമയം പിടിക്കും. അതിലുപരി, ടെക്സ്റ്റായി ഇവന്മാരിതെങ്ങനെ ഒപ്പിക്കുന്നു..? പിള്ളേര്‍ കൊള്ളാമല്ലോ, ഇതെങ്ങെനെ സാധിക്കുന്നു..? -- കൌതുകം തോന്നിപ്പോയി, അതിനു കാരണവും ഉണ്ട്.

ഇന്ത്യയിലേയും യൂറോപ്പിലുമൊക്കെ ടെക്സ്റ്റ് മെസ്സേജിങ്ങ് വിപുലമായി വ്യാപിച്ചതിനും ഒരുപാട് നാള്‍ കഴിഞ്ഞാണു്, യു.എസ്സില്‍. എസ്.എം.എസ്സ് എത്തുന്നതു തന്നെ. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരും, അതില്‍ത്തന്നെ ഇതിനു നേരം കളയാന്‍ സമയവും ഉള്ളവര്‍ കുറവാണെന്നതാവും അടുത്ത വന്‍ ഫാക്ടര്‍.

ഫാക്ടറെന്തായാലും, എനിക്ക് എന്റെ കമ്പ്യൂട്ടറില്‍ എന്റെ ഭാഷയെന്നതു പോലെ, എന്റെ സെല്‍‌ഫോണിലും എന്റെ ഭാഷ വേണം.




എന്തെങ്കിലും ചെയ്യാന്‍ നോക്കിയിരിക്കുന്ന നേരത്താണിതു കണ്ണില്‍ പെട്ടത്. ഇതിങ്ങനെ സാധ്യമാകുമെന്ന് തന്നെയറിയില്ലായിരുന്നു, പിന്നെയല്ലേ അതിന്റെ സാങ്കേതിക വശം അറിയുന്നത്? എന്നാല്‍ പിന്നെ, ഇതൊന്നു മനസ്സിലാക്കിയിട്ട് തന്നെ കാര്യം..!

സംഭവം, .wbmp എന്ന തരം ഫയലാണു്. എന്നു വെച്ചാല്‍ വയര്‍ലെസ്സ് ബിറ്റ് മാപ്പ് ഫയല്‍ -- WBMP ഫയലുകള്‍ മോണോക്രോം ഇമേജുകളാണു് വഹിക്കുന്നത്. കറുത്ത നിറമുള്ള പിക്സലുകള്‍ക്ക് “0”, വെളുത്ത പിക്സലുകള്ക്ക് “1”. ഒരു മാതിരി WAP കോമ്പാറ്റബിള്‍ ആയ ഫോണുകള്‍, ടെക്സ്റ്റ് ആയി വരുന്ന WBMP ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്യും.


അതൊക്കെ നില്‍ക്കട്ടെ, [ലിനക്സില്‍] മലയാളം WBMP ഫയലുകള്‍ ഉണ്ടാക്കുന്നതെങ്ങിനെ?


മലയാളം ഫയലുകള്‍ ഉണ്ടാക്കാന്‍ എളുപ്പ വഴിയ് വേണ്ട സോഫ്റ്റ്‌വേയറുകള്‍, gimp, netpbm എന്നിവയാണു്.

  1. ഗിമ്പില്‍, 72x28 പിക്സല്‍ സൈസുള്ള ഒരു പുതിയ ഫയല്‍ തുറക്കുക. (72x28 പിക്സല്‍ സൈസ്സല്ല് എങ്കില്‍, ചില സെല്ല്‌ഫോണുകളില്‍ ഉപയോഗിക്കാനാവില്ല എന്നു പരീക്ഷണ ഫലം)




  2. ടൂള്‍ ബാറില്‍ നിന്നും "Add Text to this image" എന്നതു ക്ലിക്കി, അതിലേക്ക് മലയാളം ടൈപ്പ് ചെയ്യുക


  3. ഇതിനെ ".xbm" ഫയലായി സേവ് ചെയ്യാം, ഉദാഹരണാത്തിനു, muttai.xbm

  4. ഇനി muttai.xbm എന്ന ഫയലിനെ ഒരു ".pbm" ഫയലായി മാറ്റണം:

    $ xbmtopbm muttai.xbm > muttai.pbm

  5. muttai.pbm എന്ന ഫയലിനെ, muttai.wbmp എന്ന ഫയലായി കണ്‍‌വെര്‍ട്ടണം:

    $ pbmtowbmp muttai.pbm > muttai.wbmp


ഇതാ, muttai.wbmp എന്ന ഫയല്‍ തയാര്‍..! ബ്ലൂ ടൂത്തിലൂടെയോ മറ്റോ സെല്‍‌ഫോണിലേക്ക് കോപ്പി ചെയ്ത്, ടെക്സ്റ്റായി അയച്ചോളൂ.


ആത്മഗതം: നാട്ടില്‍ ചറപറാന്ന് ഇത്തരം മെസ്സേജുകള്‍ തലങ്ങും വിലങ്ങും വിടുന്നവര്‍ക്ക് ഇതിനൊരു ആക്രാന്തവും പുതുമയും കാണില്ല. ഇവിടെ, യു.എസ്സില്‍, എന്റെ സെല്‍‌ഫോണില്‍ മലയാളം കണ്ടപ്പോള്‍, എന്തായിരുന്നു ഒരു സന്തോയം..! ഇതു പോലെ, കുറേ മലയാളം WBMP ഫയലുകള്‍ ഒരു നാളിവിടെയും പോപ്പുലറാവുമ്പോള്‍, ഒരു ദിവസം ആരെങ്കിലും പരിചയമുള്ളവര്‍ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയ‌‌യ്ക്കുമായിരിക്കും, “ജോലിയിലാണോ..? ഹി ഹി..!” എന്നോ മറ്റോ..! അതോ, അതിനു മുമ്പേ തന്നെ യൂണീകോഡ് മലയാളം പറ്റുന്ന സെല്‍‌ഫോണ്‍ വരുമോ ആവോ?

എന്തായാലും ഡൌണ്‍‌ലോഡ് ചെയ്യാന്‍ ചില WBMP ഫയലുകള്‍:

  1. വന്ദനം
  2. വൈകിട്ട്
  3. മുട്ടായി വേണോ?
  4. ചിരി
  5. അടി മേടിക്കും
  6. ഊണു്


കൂടുതല്‍ അറിയാന്‍ താത്‌പര്യമുള്ളവര്‍ക്കായി, ലിങ്കുകള്‍

  1. http://www.ibm.com/developerworks/wireless/library/wi-wbmp/
  2. http://www.droidwarez.com/sabwbmp/
  3. http://en.wikipedia.org/wiki/Wireless_Application_Protocol_Bitmap_Format
  4. http://en.wikipedia.org/wiki/Netpbm
  5. http://en.wikipedia.org/wiki/GIMP

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2007

വട്ടു സോഡാക്കുപ്പി

അഞ്ചാം ക്ലാസ്സ് മുതല്‍, സ്കൂള്‍ ഡയറിയുടെ അവസാനത്തെ രണ്ടു താളുകള്‍ ഒരു വശം മാത്രമൊഴിച്ച് തമ്മിലൊട്ടിച്ച് ഒരു “അറ” ഉണ്ടാക്കിയിരുന്നു. ഷട്ടില്‍ ബസ്സ് കിട്ടാതെ വന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ പിടിക്കുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങള്‍ക്ക് വേണ്ടി രണ്ടു രൂപായുടെ ഒരു നോട്ട് ആ അറയ്ക്കുള്ളില്‍ കരുതിയിരുന്നു. ഏഴാം ക്ലാസ്സിലെത്തിയപ്പോള്‍ “ഇന്‍‌ഫ്ലേഷന്‍” കാരണം, അതു അഞ്ചു രൂപാ നോട്ടായി.

ഏഴില്‍ പഠിക്കുന്ന കാലത്തെ ഒരു സമര ദിവസം, തിരികെ വീട്ടില്‍ പോവാന്‍ വെയിലത്തു് കുറേ നേരം ബസ്സു കാത്തു് നിന്ന് വലഞ്ഞപ്പോഴാണു് ആദ്യമായി ഒറ്റയ്ക്ക് ഒരു സോഡാ വാങ്ങിക്കുടിക്കുന്നതു്. നീല നിറമുള്ള വട്ടു് സോഡാക്കുപ്പി മാടക്കടക്കാരന്‍ സ്റ്റൈലോടെ എടുത്ത് തന്നിട്ട്, “പൊട്ടിച്ചു തരണോ, അതോ തനിയെ പൊട്ടിച്ചോളാമോ..?” എന്നോ മറ്റോ ചോദിച്ചുവെന്നാണു് ഓര്‍മ്മ.

സ്വന്തം ആവശ്യത്തിനായി മാത്രം തനിയെ ധനവിനിമയം ആദ്യമായി നടത്തിയത്, ബസ് സ്റ്റാന്‍ഡിലെ ഈ സോഡാ കുടിക്കാനാണു് എന്നാണോര്‍മ്മ.

പിന്നെയുള്ള കാലമിതു വരെ ഒരുപാട് സോഡാ കുടിച്ചിരിക്കുന്നു -- നിറമുള്ളവ കുടിക്കണമെന്ന കമ്പം സോഫ്റ്റ്‌‌ഡ്രിങ്കുകള്‍ ആരോഗ്യത്തിനു ഹാനികരം എന്നറിവിനെ തുടര്‍ന്ന് അവസാനിപ്പിച്ചുവെങ്കിലും, കാര്‍ബണേറ്റഡ് പച്ച വെള്ളം കുടിക്കാനിപ്പോഴും ഇഷ്ടം തന്നെ. വട്ട് സോഡായില്‍ തുടങ്ങിയ സോഡാ പാനം, ഇപ്പോള്‍ സെല്‍‌റ്റ്സറില്‍ എത്തി നില്‍ക്കുന്നു.

വട്ട് സോഡാക്കുപ്പികളുമായ് സോഡാക്കാരന്‍ വീടിനു മുമ്പിലൂടെ സൈക്കിളില്‍ പോകുമ്പോഴത്തെ ശബ്ദ കോലാഹലം, ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ കൂട്ടത്തിലെ ഒഴിഞ്ഞ കുപ്പികളാവും കൂടുതല്‍ ഒച്ചയുണ്ടാക്കുക, കാരണം അവയിലെ “വട്ട്”എന്ന സ്ഫടിക ഗോളം യാതൊരു വിധ തടസ്സവുമില്ലാതെ കുപ്പിയുടെ കഴയ്ക്കുള്ളില്‍ ഓടി നടക്കുന്നുണ്ടാവണം.

വട്ട് സോഡാക്കുപ്പികള്‍ ഇപ്പോള്‍ നാട്ടില്‍ ദുര്‍ലഭമായിരിക്കുന്നുവെങ്കിലും, ഓര്‍മ്മകള്‍ അത്ര വേഗം മരിക്കുമോ? അങ്ങനെ “ഷോഡാ” ചിന്തകളില്‍ മുങ്ങിയ ഒരു നേരത്താണു്, വട്ട് സോഡയുടെ ചരിത്രം ചികയണമെന്നു തോന്നിയത്.


വട്ട് ഷോഡാക്കുപ്പി

വട്ട് സോഡാക്കുപ്പിയുടെ പേരു്, കോഡ് നെക്ക് കുപ്പി (Codd Neck Bottles) എന്നാണു്. 1872-ല്‍ ഇംഗ്ലണ്ടിലെ ഹിരാം കോഡ് എന്ന സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാവാണു് നമ്മുടെ നാട്ടില്‍ കണ്ടിരുന്ന വട്ട് സോഡാക്കുപ്പി പേറ്റന്റ് ചെയ്തതു്. ബ്രിട്ടീഷ് കോളനികളിലാണു് കോഡ് നെക്ക് കുപ്പികള്ക്ക് കൂടുതല്‍ പ്രചാരമുണ്ടായത്. [നമ്മുടെ “സ്വന്തം” സ്വദേശിയായ അംബാസിഡര്‍ കാര്‍ പോലെ..]

മൂശയില്‍ ഉരുക്കുന്നതിനിടയില്‍ത്തന്നെ കുപ്പിയുടെ കഴുത്ത് അല്പം ചതയ്ക്കുന്നു. അല്പം തണുക്കാന്‍ അനുവദിച്ച ശേഷം, അതിലേക്ക് ഒരു ഗ്ലാസ്സ് മാര്‍ബിള്‍ (വട്ട് എന്നു മലയാളം) ഇടുന്നു. ഈ വട്ടിനു കുപ്പിയുടെ രണ്ടിരട്ടി കട്ടിയുണ്ട്. എന്നിട്ട് കഴുത്തിന്റെ ബാക്കിയുള്ള റബര്‍ വാഷറുള്ള ഭാഗം കൂടി ഉരുക്കി പിടിപ്പിക്കുന്നു -- വട്ട് ഷോഡാക്കുപ്പി തയാര്‍.

തല കീഴേ കുപ്പി നിര്‍ത്തിയാണു് ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം നിറയ്ക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി, നിറയ്ക്കലിനൊടുവില്‍ വായറ്റത്തുള്ള വാഷറിനടുത്ത് കുപ്പിയിലെ “വട്ട്” എത്തുന്നു. അതിനെ അവിടെത്തന്നെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തുന്നതാകട്ടെ, കുപ്പിയിലെ മര്‍ദ്ദവും.


വാല്‍ക്കഷണം: നാട്ടില്‍ വട്ട് സോഡാക്കുപ്പി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. എങ്കിലും, ഒരെണ്ണം കണ്ടാല്‍ കുപ്പിയൊരെണ്ണം വാങ്ങി വെച്ചോളൂ‍, കൌതുക വസ്തുക്കളായി കോഡ് നെക്ക് കുപ്പികള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍, കുപ്പിയൊന്നിനു് ഏകദേശം ഇരുപതു ഡോളറോളം ഇപ്പോള്‍ വിലയുണ്ട്.


“വട്ട്” ഷോഡാക്കുപ്പികളെ പറ്റി കൂടുതല്‍ അറിയാന്‍:
  1. ലിങ്ക് 1
  2. ലിങ്ക് 2

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2007

തോമസ് ആല്‍‌വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും

മെന്‍ലോ പാര്‍ക്കിലെ മാന്ത്രികനെന്ന ഖ്യാതി നേടിയ തോമസ് ആല്‍‌വാ എഡിസണ്‍ ലോകപ്രസിദ്ധനായ കണ്ടുപിടിത്തക്കാരനാണു്. ഫോണോഗ്രാം, വിദ്യുത് വിളക്ക്, കാര്‍ബണ്‍ മൈക്രോഫോണ്‍ തുടങ്ങി ഒട്ടനവധി കണ്ടുപിടിത്തങ്ങള്‍ക്ക് എഡിസണ്‍ പേറ്റന്റ് നേടിയിട്ടുണ്ട്. ഏകദേശം 1093-ഓളം പേറ്റന്റുകളാണു എഡിസന്റെ പേരിലുള്ളത്. ആധുനിക മനുഷ്യര്‍ക്ക് എഡിസണ്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണു്.

ശാസ്ത്രാഭിമുഖ്യമുള്ളവര്‍ തങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ സാമ്പത്തിക ലാഭത്തിനായി വിപണനം ചെയ്യുന്നതില്‍ നിപുണരാവാനുള്ള സാദ്ധ്യത അത്യന്തം വിരളമാണു്. തന്റെ “ആവിഷ്ക്കാരങ്ങളുടെ” ജനയിതാവെന്നതിലുപരി, അവയെ കുശാഗ്ര ബുദ്ധിയോടെ മാര്‍ക്കറ്റിംഗ് ചെയ്ത ബിസിനസ്സുകാരന്‍ എന്ന പുകഴ്ചയും തോമസ് എഡിസണുണ്ട്.

മറ്റുള്ളവര്‍ മടുത്ത് പകുതി വഴിക്ക് ഉപേക്ഷിച്ചു പോയ ആവിഷ്ക്കാരങ്ങളെ കൂടുതല്‍ കേമമാക്കുന്ന “ഓപ്റ്റിമൈസര്‍”-ഉം ആയിരുന്നു എഡിസണ്. ഏറെയും കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ അതാവും വാസ്തവവും. ചിലതാകട്ടെ, മറ്റുള്ളവര്‍ കണ്ടുപിടിച്ചത് അതേ പോലെ കോപ്പിയടിച്ചതും. വിദ്യുത് വിളക്ക് ഒരുദാഹരണം.

ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചതാരു് എന്ന ചോദ്യത്തിനു് മിക്കവരും ഒരു പക്ഷെ നല്‍കുന്ന ഉത്തരം എഡിസണ്‍ എന്നാവും. എന്നാല്‍, അതു തെറ്റാണു്.

Image:Light bulb.png

U.S. Patent #223898: വൈദ്യ്ത ബള്‍ബ്


1878-ല്‍ ജോസഫ് വിത്സണ്‍ സ്വാന്‍ ഇംഗ്ലണ്ടില്‍ കണ്ടുപിടിച്ച ഇലക്ട്രിക്ക് ബള്‍ബിന്റെ പേറ്റന്റ് അപ്പടി 1879-ല്‍ അമേരിക്കയിലേക്ക് പകര്‍ത്തുക മാത്രമേ എഡിസണ്‍ ചെയ്തതുള്ളൂ. ഇംഗ്ലണ്ടില്‍ നിന്നും അതേ പടി കോപ്പിയടിച്ചതെങ്കിലും, ഇലക്ട്രിക്ക് ബള്‍ബിനുള്ള അമേരിക്കന്‍ പേറ്റന്റ് 1880-ല്‍ നിയമപരമായിത്തന്നെ കൈവശപ്പെടുത്താന്‍ എഡിസണു് കഴിഞ്ഞു. ആദ്യകാലങ്ങളില്‍, ജോസഫ് സ്വാനിനു് ബള്‍ബ് വിറ്റ് കാശുണ്ടാക്കണമെന്ന താത്പര്യം കുറവായിരുന്നു, എഡിസണു് മറിച്ചും. ഈയൊരു വസ്തുതയാല്‍ ഇലക്ട്രിക്ക് ബള്‍ബിന്റെ പിതാവ് എന്ന നിലയില്‍ അറിയപ്പെടുവാന്‍ എഡിസണ് കഴിഞ്ഞു. (കുറഞ്ഞ പക്ഷം, അമേരിക്കയിലെങ്കിലും ബള്‍ബിന്റെ പിതാവ് എഡിസണാണു്.)


കാശുണ്ടാക്കാന്‍ ബള്‍ബുണ്ടാക്കിയാല്‍ മാത്രം പോരല്ലോ? അതു പ്രചാരത്തില്‍ വരണം, അതുപയോഗിക്കുവാന്‍ പൊതുജനം വേണം. അതിനവര്‍ക്ക് വൈദ്യുതി വേണം. ഇതിലേക്ക് അദ്ദേഹം 110 വോള്‍ട്ട് ഡീ.സി. ഉത്പാദിപ്പിച്ച് വിതരണം ചെയ്യുവാനായി വൈദ്യുതി നിലയങ്ങളും തുടങ്ങി. എഡിസന്റെ ആദ്യത്തെ ഉത്പാദന-വിതരണ നിലയം ന്യൂ യോര്‍ക്കിലെ പേള്‍ സ്റ്റ്രീറ്റില്‍ 1882 സെപ്തംബര്‍ 4-നു പ്രവരത്തനം ആരംഭിച്ചു.


War of Currents/കരണ്ട്-അടി (പിടികള്‍)



തോമസ് എഡിസന്റെ വൈദ്യുതി നിലയങ്ങള്‍ ഡീ.സി. വൈദ്യുതിയാണു് ഉണ്ടാക്കിയതും വിതരണം ചെയ്തതുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. 100 ഡീ.സി. വൈദ്യുതിക്ക് പ്രസരണ നഷ്ടം കൂടുതലാണെന്നതിനാല്‍, ഉപയോക്താക്കളില്‍ നിന്നും ഒരു മൈല്‍ (1.6 കിമീ) അകലെ മാത്രം ഉത്പാദന കേന്ദ്രങ്ങളുണ്ടായേ മതിയാകൂ എന്നൊരു വലിയ ദോഷം അക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു, പ്രത്യേകിച്ചും പ്രസരണത്തിനു മാത്രമായി ഡീ.സി. വോള്‍ട്ടേജ് ഉയര്‍ത്താനും പിന്നീട് ഉപയോക്താക്കള്‍ക്കായി അതു കുറയ്ക്കാനും സാങ്കേതിക വിദ്യകള്‍ അന്നു നിലവില്ലാഞ്ഞതിനാല്‍.


ഇന്ധന വാതകക്കുഴലുകളുടെയും ടെലിഫോണ്‍ ലൈനുകളുടെയും രംഗത്തുണ്ടായിരുന്ന ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസ് എന്ന വ്യവസായി, എഡിസന്റെ വിതരണ മേഖലയില്‍ ആകൃഷ്ടനായി. എങ്കിലും പ്രസരണ നഷ്ടം കൂടുതലുള്ള ഡയറക്റ്റ് കരണ്ടിനേക്കാള്‍ ലാഭകരം, നിക്കോള ടെസ്ല കണ്ടു പിടിച്ച ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനമുപയോഗിക്കുന്നതാവും എന്നു കണ്ടു. മൈലുകളോളം ദൂരം വരെയും വിതരണത്തിനായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ടിന്റെ വോള്‍ട്ടേജ് കൂട്ടാം, അതു വഴി പ്രസരണ നഷ്ടം കുറയ്ക്കാം, മുക്കിനു മുക്കിനു ഉത്പാദന കേന്ദ്രങ്ങളും വേണ്ട എന്ന ഗുണങ്ങളില്‍ മുഗ്ധനായി അദ്ദേഹം 1889-ല്‍ “വെസ്റ്റിംഗ്‌ഹൌസ് ഇലക്ട്രിക് കോര്‍പറേഷന്‍” രൂപീകരിച്ചു. എഡിസന്റെ ഡയറക്റ്റ് കരണ്ട് സംവിധാനത്തിനു ബദലായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമായിരുന്നു ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസിന്റെയും കൂ‍ട്ടാളികളുടെയും പദ്ധതി.

(നിക്കോള ടെസ്ല, എഡിസന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. എഡിസന്റെ അവഹേളനം സഹിക്ക വയ്യാതെ അദ്ദേഹം തന്റെ സ്വന്തം കമ്പനി തുടങ്ങുകയായിരുന്നു...)


സംഭവം യുക്തമെന്ന് എഡിസണു തോന്നിയിരിക്കണമെങ്കിലും, ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനത്തെ പരാജയപ്പെടുത്താനാണു് അദ്ദേഹം ശ്രമിച്ചതു്. അതിനായി, ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് കൂടുതല്‍ അപകടകാരിയാണു് എന്ന വാദമാണു് എഡിസണ്‍ അവലംബിച്ചതു്. ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് പൊതുജനത്തിനു ഹാനികരമാണെന്നും, അതിനാല്‍ ഡയറക്റ്റ് കരണ്ടാണു് ഉത്തമം എന്നും എഡിസണ്‍ ശഠിച്ചു.

ഈ കാമ്പെനിയിംഗിനു് വേണ്ടിയാണു്, ടോപ്സി എന്ന ആനയെ എഡിസണ്‍ ഷോക്കടിപ്പിച്ചു് കൊന്നത്.

ആനക്കഥ:

ന്യൂ യോര്‍ക്കിലെ കോണി ഐലന്‍ഡിലുണ്ടായിരുന്ന ഒരു സര്‍ക്കസ്സിലെ ആനയായിരുന്നു ടോപ്സി. മൂന്നു മനുഷ്യരെ കാലപുരിക്കയച്ചു എന്നതിനാല്‍, 28 വയസ്സുള്ള ടോപ്സിയെ തട്ടിക്കളയാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചു. ആദ്യം അവളെ തൂക്കിക്കൊല്ലാമെന്നു തീരുമാനിച്ചെങ്കിലും, പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊല്ലാം എന്നായി. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉപയോഗിച്ച് ടോപ്സിയെ കൊല്ലാമെന്ന് എഡിസണും. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ആനയെക്കൊല്ലുമെങ്കില്‍ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..? തന്റെ പ്രൊപഗന്‌ഡായ്‌ക്ക് ഇണങ്ങുന്ന പബ്ലിക് സ്റ്റന്‍ഡ്..!

450 ഗ്രാം സയനൈഡ് അടങ്ങിയ കാരറ്റ് തീറ്റിച്ചതിനു ശേഷം 6600 വോള്‍ട്ട് ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിപ്പിച്ച് ടോപ്സിയെ “ദയാവധത്തിനു്” വിധേയയാക്കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ടോപ്സി ചെരിഞ്ഞു. ഇത് കാണുവാന്‍ ഏകദേശം 1500-ഓളം ആള്‍ക്കാര്‍ സന്നിഹിതരായിരുന്നു. ആന ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിച്ച് ചാകുന്നതിന്റെ സിനിമ എഡിസന്റെ കമ്പനി അമേരിക്കയിലെ തീയേറ്ററുകളില്‍ അങ്ങോളമിങ്ങോളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. (വീഡിയോയും മറ്റ് വിവരങ്ങളും ഈ താളിലുണ്ട്.)


(ഇനിയല്പം ടോപ്സി വിശേഷം: 1. മൂന്നു് പേരില്‍ ഒരാളെ ടോപ്സി തട്ടിയത്, അവള്‍ക്ക് ആഹാരമെന്ന വ്യാജേന എരിയുന്ന സിഗരറ്റ് കൊടുത്ത ജെ.എഫ്. ബ്ലൌണ്ട് എന്ന പാപ്പാനെയാണു്. 2.ഈ താളിലുള്ള ടോപ്സിയുടെ ചിത്രങ്ങള്‍ കണ്ടിട്ട്, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ആനയാണു് ടോപ്സി എന്ന് വ്യക്തമാവും. ഒരു പക്ഷേ, കേരളത്തില്‍ നിന്നാവുമോ ടോപ്സി?)


ഉപക്രമം:

ആന ചത്തതു മിച്ചം, പിടിവാശിയൊക്കെ ഉപേക്ഷിച്ച് ഒടുവില്‍ എഡിസണ്‍ ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനം സ്വീകരിച്ചു.

അനുയായികള്‍

Index