കാകഃ കാകഃ, പികഃ പികഃ

Monday, March 29, 2010

ഹോണ്‍ ഓക്കെ പ്ലീസ്..

റോട്ടിലൂടേയോടുന്ന മിക്ക ലോറികളുടെയും പിന്നില്‍ HORN OK PLEASE എന്നെഴുതിയിരിക്കുന്നത്‌ കണ്ടിട്ടില്ലേ?

http://upload.wikimedia.org/wikipedia/commons/f/f7/Horn_ok-1.jpg

പ്രത്യക്ഷത്തില്‍ തന്നെ യാതൊരു യുക്തിയുമില്ലാത്ത ഒരു ക്ലീഷേ.

"ഹോണ്‍ ഓക്കെ പ്ലീസ്.." പോലും...!

ഹോണ്‍ ഓക്കെ പ്ലീസ് എന്ന വിവരക്കേടിന്റെ ചരിത്രം തപ്പിയിറങ്ങി.

പണ്ട് കാലങ്ങളില്‍, ഇന്നത്തെ ലോറികളുടെയൊക്കെ വല്ല്യപ്പൂപ്പന്മാര്‍ ഇന്ധനമായിട്ട് കുറേ നാള്‍ മണ്ണെണ്ണ കത്തിച്ചിരുന്നു. ചെറ്യേ അപകടങ്ങള്‍ ഉണ്ടായാല്‍ പോലും തീ പടര്‍‌ന്നു കത്തുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അക്കാലങ്ങളില്‍ സുരക്ഷാ ക്രമീകരണമായിട്ടാണു്‌ മണ്ണെണ്ണയിലോടുന്ന വണ്ടികളുടെ പിന്നില്‍

HORN PLEASE, ON KEROSENE
BLOW HORN, ON KEROSENE

എന്നൊക്കെ എഴുതിവെക്കാന്‍ തുടങ്ങിയത്.

അതായത്, "ദ് മണ്ണെണ്ണയിലോടുന്ന വണ്ടിയാണു്‌, നോക്കാതേം കാണാതേം ഹോണടിക്കാതേം ഓവര്‍‌ടേക്ക് ചെയ്യല്ലേ മ്വാനേ..!" എന്നു്‌.

അതാണു്‌ ലോപിച്ച് ലോപിച്ച് ഹോണ്‍ ഓക്കെ പ്ലീസ് ആയത്.

ലോറിപ്പണിക്കാര്‍ തങ്ങളുടെ മനോധര്‍‌മ്മം അനുസരിച്ച് ലോറികള്‍‌ക്ക് തലപ്പാവും ചിറകും ചന്തിയും ഒക്കെ ഉണ്ടാക്കി. അതിന്മേല്‍ തങ്ങളുടെ മനോധര്‍‌മ്മവും കലാബോധവും പോലെ മയലിനെയും മാനിനേയും കുയിലിനെയും പൂവിനെയും ഒക്കെ വരച്ച് വെയ്ക്കാന്‍ തുടങ്ങി. ഒപ്പം ഹോണ്‍ ഓക്കെ പ്ലീസും മറ്റും എഴുതി വെയ്ക്കാന്‍ അവര്‍ മറന്നില്ല.

അങ്ങനെ ഇന്നും നമ്മള്‍ ഹോണ്‍ ഓക്കെ പ്ലീസടിക്കുന്നു. ഉച്ചത്തിലുച്ചത്തില്‍..!

കൂടുതല്‍ ഇവിടെ: Horn OK Please, Blow OK Horn

പാട്ടും പാട്ടിന്റെ ബാക്കിയും

"മിന്നലേ" എന്ന തമിള്‍ ചിത്രത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമാണു് - ഇതു വരെ ആ ചിത്രം കണ്ടിട്ടില്ല എങ്കിലും. അടുത്തിടെയാണു് അതിന്റെ ഗാനരംഗങ്ങള്‍ യൂട്യൂബിലും മറ്റും തപ്പിയെടുത്ത് കണ്ടത്.

സംഗീതം കെങ്കേമമാണെങ്കിലും, അവയുടെ ദൃശ്യാവിഷ്ക്കാരം മഹാ അലമ്പാണെന്നു തോന്നിപ്പോയി.

ഏതൊരു മലയാളിയേയും പോലെ, ഇമ്പമേറിയ ഒരുപാട് മലയാളം പാട്ടുകള്‍ നാവിന്‍തുമ്പിലുണ്ട് - വീഡിയോ ഇന്നേ വരെ കണ്ടിട്ടില്ലാത്തവയാണു് കൂടുതലും. ദാ, കിലും കിലുകിലും എന്നൊരു ക്ളാസ്സിക് മലയാളം പാട്ടിന്റെ വീഡീയോ ഇന്നു് തപ്പിയെടുത്ത് കണ്ടതാണു് - അരോചകം എന്നു തന്നെ പറയേണ്ടി വരും. ഒരുപക്ഷെ ആ പാട്ടില്‍ നായകനിട്ടിരിക്കുന്ന നീളന്‍ കോട്ട് അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നതാവാം - കോട്ട് പോകട്ടെ, തയ്യല്‍ക്കാരനു മാപ്പ് കൊടുക്കാം. പക്ഷെ, ഭാവചലനാദികളില്‍ ആകെമൊത്തം അതിഭാവുകത്വവും ഓവര്‍ ആക്ടിങ്ങും മുഴച്ചു നില്‍ക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ "പിന്നെയും പിന്നെയും ആരോ കിനാവിന്റെ.." എന്നു തുടങ്ങുന്ന പാട്ടു് ഒരുപാടിഷ്ട്മാണു്. അതിന്റെ വീഡിയോ‌ ഒന്നു കണ്ട് നോക്കൂ - കോമാളിത്തം കാട്ടിയതു് അമ്പേ തുലച്ചിരിക്കുന്നു.

എവര്‍ഗ്രീന്‍ പാട്ടുകള്‍ നിലനില്‍ക്കുന്നത് അവയുടെ വീഡിയോവിലൂടെയല്ല. ഡാം-ഡൂം തട്ട്പൊളിപ്പന്‍ വീഡിയോ രംഗങ്ങള്‍ അവ ഉള്‍പ്പെട്ടിരിക്കുന്ന സിനിമാക്കഥകള്‍ക്കു് തത്ക്കാലം ആവശ്യമാണെങ്കിലും ആ അലമ്പിനൊക്കെയപ്പുറത്തെ ഒരു തലത്തിലേക്കാണു് നല്ല ഗാനങ്ങള്‍ അനശ്വരത നേടിയെത്തുന്നതു്. (ചില നിത്യഹരിത ഗാനങ്ങള്‍ക്കാവട്ടെ സിനിമാക്കഥയുമായി ഒരു ബന്ധവുമില്ല താനും.)

ശ്രീ ഓ.എന്‍.‌‌വി. എഴുതിയ, "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.." എന്ന പാട്ടുള്ള സിനിമ ഞാന്‍ കണ്ടിട്ടില്ല - ഇനിയൊട്ട് കാണാനും സാധ്യതയില്ല. ആ പാട്ടിനൊപ്പം എനിക്ക് എന്റെ മാത്രം കഥകളുണ്ട് - എന്റെ പഴമയുടെയും, ഗൃഹാതുരതയുടെയും, നൊസ്റ്റാള്‍ജിയയുടെയും കഥകള്‍ എനിക്കു തന്നെ പറയാനും ഓര്‍ക്കാനുമുണ്ട്. അങ്ങനെയിരിക്കെ ആര്‍ക്കു വേണം അതിന്റെ സിനിമാ കഥാസാരം?

വരികളും സംഗീതവും നമുക്ക് പകരുന്ന കാല്‍പനിക ഭ്രമത്തിനു പകരം തരാന്‍ ക്യാമറയ്ക്ക് വലുതായൊന്നും തന്നെ ഇല്ല തന്നെ.

പക്ഷെ, പാട്ടുളവാക്കുന്ന മാസ്സ് ഹിസ്റ്റീരിയ ഒരളവു വരെ വര്‍ണ്ണിക്കാന്‍ ഒരു പക്ഷെ അതിന്റെ വീഡിയോ സഹായിച്ചേക്കും. ബ്രയന്‍ ആഡംസിന്റെ സമ്മര്‍ ഓഫ് 69 എന്ന പാട്ടിന്റെ വീഡിയോ നോക്കൂ:



അത്രയും റിവറ്റിങ്ങ് ആയ ഒരനുഭവം നമ്മുടെ ഗാനമേളകളുടെ വീഡിയോകളും സ്റ്റേജ് ഷോകളിലെ കണാകുണാ വീഡിയോകളും ഇതു വരെ തന്നിട്ടില്ല.

Wednesday, March 17, 2010

സോഷ്യലിസ്റ്റ് നേതാവു്‌?

ശരാശരി ഭാരതീയരില്‍ ഒരുവനെന്ന നിലയ്ക്ക് വാര്‍‌ത്താ മാധ്യമങ്ങളിലൂടെ മാത്രമേ ജോര്‍‌ജ്ജ് ഫെര്‍‌ണാണ്ടസിനെ പരിചയമുള്ളൂ. വിരക്തിയോ ലാളിത്യമോ ഒക്കെ സൂചിപ്പിക്കുന്ന വസ്ത്രധാരണ രീതിയും മറ്റും അന്നേ ശ്രദ്ധിച്ചിരുന്നു. ശവപ്പെട്ടി കുംഭകോണം പോലും ഛായ് പൂയ് എന്നൊക്കെ അതു കത്തിനി‌ല്‍‌ക്കുന്ന കാലത്തു തള്ളിക്കളയാനും ആവുമായിരുന്നു.

ഫാസ്റ്റ് ഫോര്‍‌വേര്‍ഡ് റ്റു ടുഡേ.

ദീപികയിലെ ഈ വാര്‍ത്ത ഇപ്രകാരം പോവുന്നു -

മറവിരോഗം ബാധിച്ച് അവശനായി കഴിയുന്ന മുതിര്‍ന്ന സോഷ്യലിസ്റ്റുനേതാവും മുന്‍ കേന്ദ്രപ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു കൊണ്ടുപോകാനുള്ള ഭാര്യയുടെയും മകന്റെയും നീക്കം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. 79-കാരനായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പേരില്‍ 25 കോടിയോളം രൂപയുടെ സ്വത്തുണ്െടന്നാണ് കണക്ക്. ഈ സ്വത്തുക്കളുടെ അവകാശത്തെച്ചൊല്ലിയാണ് കഴിഞ്ഞ ഏതാനും നാളായി വിവാദം തുടരുന്നത്.


സോഷ്യലിസ്റ്റ് നേതാവിനു 25 കോടിയുടെ സ്വത്ത്..! ഒരുഗ്രന്‍ oxymoron..!

ആ സ്വത്തിനെ ചൊല്ലി അങ്ങേരുടെ കുടുംബക്കാരു തമ്മിലടിക്കുന്നു, അതങ്ങേരുടെ തന്നെ ജീവനു തന്നെ ചിലപ്പോള്‍ വിനയാവും - ഇതില്‍ വലിയ അസ്വാഭാവികത ഒന്നും തന്നെയില്ല. എന്നാല്‍ ആ സോഷ്യലിസ്റ്റ് നേതാവിനു 25 കോടിയുടെ സ്വത്ത് എന്നതു്‌ അല്പം മുഴച്ചു നില്‍‌ക്കുന്നില്ലേ?


തുണിയിട്ടും മുടി വളര്‍‌ത്തിയും ആള്‍‌ക്കാരെ പറ്റിക്കുന്ന സിദ്ധന്മാരും സ്വാമിമാരും, സിനിമാക്കാരും ഒക്കെ നമുക്ക് ചുറ്റുമുണ്ട്.

മുതലാളിത്തത്തെ സൂട്ടും ടൈയ്യും ഉടുപ്പിച്ച് നമ്മള്‍ വെറുക്കാന്‍ പഠിക്കുന്നു. വെറുക്കാന്‍ സ്റ്റീരിയോറ്റിപ്പിക്ക് റ്റെമ്പ്ലേറ്റുകള്‍ നമ്മുടെ മനസ്സില്‍ തയാര്‍.

ലളിത വസ്ത്രധാരികളായ, ചപ്രമുടിത്തലയന്‍മാരായ, സോഷ്യലിസ്റ്റ് പക്ഷക്കാരായ രാഷ്‌ട്രീയക്കാരെയും വെറുക്കാന്‍ നമ്മള്‍ പഠിക്കണമെന്നാണോ?

Thursday, March 11, 2010

രോഞ്ചാമം

ഇതു കണ്ടു് രോഞ്ചാമം തോന്നിപ്പോയാല്‍ കുറ്റം പറയാനൊക്കുമോ?

Sunday, March 07, 2010

തറയാവല്ലേ സാറേ..!

ഞാനൊരിയ്ക്കലേ ഒരു പ്രശസ്ത വ്യക്തിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഒരു വേദിക്കല്‍ കാത്തു നിന്നിട്ടൊള്ളൂ.

പത്താം ക്ളാസ്സിലോ മറ്റോ പഠിക്കുന്ന കാലത്തു്, സുകുമാര്‍ അഴീക്കോടിന്റെ ഒരു പ്രസംഗവേദിയ്ക്കല്‍ കാത്ത് നിന്നു് ഞാനെന്റെ നോട്ട്ബുക്കില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് വാങ്ങിയിരുന്നു. അദ്ദേഹം ഒപ്പിട്ടത് എന്റെ തന്നെ ഹീറോ പേനയും ഉപയോഗിച്ചായിരുന്നു. അഭിമാനപൂര്‍വ്വം ആ നോട്ട്‌‌ബുക്കും പേനയും ഞാനേറെ നാള്‍ കൊണ്ടു നടന്നു, മറ്റുള്ളവരോടു് അതിന്റെ വിശേഷങ്ങള്‍ പറഞ്ഞു നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ആ നോട്ട് ബുക്ക് ഇന്നെവിടെയാണെന്നത് എനിക്കറിയില്ല. ഉത്തരേന്ത്യയില്‍ ജോലി നോക്കവേ വീട്ട്‌‌ജോലിക്കാരി എനിക്കു് വിലയേറിയ ആ പേനയും അടിച്ചു മാറ്റി.

എങ്കിലും, സുകുമാര്‍ അഴീക്കോട് എന്നും എനിക്കു പ്രിയമുള്ള ചിന്തകനും വാഗ്മിയുമായി തുടര്‍ന്നു.

ഇന്നോ?

പത്ര വാര്‍ത്തകളിലൂടെ ലാലിനെതിരെ അഴീക്കോടിന്റെ പ്രസ്താവനകള്‍ വായിച്ചപ്പോള്‍ കണ്ണു് തള്ളിപ്പോയി.

ഒപ്പം, ഇതു പറയാനും തോന്നിപ്പോയി: "തറയാവല്ലേ സാറേ..!"

മുങ്ങലും പൊങ്ങലും

ബംഗ്ളാദേശു് സര്‍ക്കാരുമായി അടുത്തിടെ ഇന്ത്യയുണ്ടാക്കിയ കരാര്‍ പ്രകാരം അവിടങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്ന കുറെ കുറ്റവാളികളെ അവര്‍ നമ്മുടെ നിയമപാലകരെ ഏല്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ നമ്മുടെ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന, പിടിയിലായ തീവ്രവാദികള്‍, സ്ഫോടനക്കേസിലെ പ്രതികള്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍.

ഇതു പോലെ സൗദി അറേബ്യയുമായും ഭാരത സര്‍ക്കാര്‍ ഒരു കരാറിന്മേല്‍ ഒപ്പിടാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ കണ്ടു - വളരെ ശ്ളാഘനീയമായ കാര്യം - ഇനിയും ഇതു പോലെ കുറ്റവാളികളെ കൈമാറാന്‍ ഇതര രാജ്യങ്ങളുമായും ഇമ്മാതിരി കരാറുകളില്‍ എത്തിച്ചേരാന്‍ നമ്മുടെ രാജ്യത്തിനു കഴിയട്ടെ.

ഒരിടത്തു് ഘോരകൃത്യം നടത്തി പിടിയിലാവാതിരിക്കുവാന്‍ മുങ്ങി മറ്റെവിടേലും പൊന്തുന്നവനെയും തിരഞ്ഞു കണ്ടെത്തി തിരികെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ കഴിവുണ്ടാവുന്നത് നല്ല കാര്യം.

ദുഫായില്‍ പോലീസുകാരില്ലേ?

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.