കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഫെബ്രുവരി 03, 2006

അതിഥികളുടെ കോപ്രായങ്ങള്‍

കറന്‍സി വിനിമയ നിരക്കുകളുടെ ഇങ്ങേയറ്റത്തെത്തുമ്പോള്‍ സാധാരണക്കാരനായ വിദേശികള്‍ക്ക് പോലും മൂന്നാം ലോകരാഷ്ട്രങ്ങള്‍ വിലയ്‌ക്കെടുക്കാം എന്ന സ്ഥിതി നിലവിലിരിക്കെ, ദൈവത്തിന്റെ സ്വന്തം നാട്ടിലും വന്ന് എന്ത് കോപ്രായങ്ങളും കൈയ്യില്‍ തുട്ടുള്ളവര്‍ക്ക് കാണിച്ചു കൂട്ടാം.

ദീപികയില്‍ വന്ന ഒരു പത്ര വാര്‍ത്തയാണിതിന് അടിസ്ഥാനം.

56 -ഉം 48-ഉം വയസ്സുള്ള ഇറ്റാലിയന്‍ ദമ്പതിമാര്‍ കേരളത്തിലെത്തി ഹൈന്ദവാചാര പ്രകാരം പുനര്‍‌വിവാഹം കഴിച്ച കഥ.

ഒന്നൂടെ തമ്മില്‍ തമ്മില്‍ കല്ല്യാണം കഴിച്ചുകളയാം എന്ന രീതിയിലെ പുനര്‍വിവാഹം എന്ന നിലയിലെ ഈ വാര്‍ത്ത വായിച്ചിട്ടുണ്ടായ അസ്കിതം, ആദ്യ വിവാഹമായിരുന്നുവെങ്കില്‍ തോന്നുകയില്ലായിരുന്നു.

സ്വദേശത്ത് തിരികെ ചെന്ന് തങ്ങളുടെ സുഹൃത്തുക്കളെ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരു കഥ, പ്രമുഖ മലയാളം ദിനപത്രത്തിലെ വാര്‍ത്തകളിലെ സ്ഥാനവും, പിന്നെ നേരമ്പോക്ക് -- ഒരു പക്ഷെ, ഇത്രയുമാവും അവരീ ചടങ്ങു കൊണ്ടുദ്ദേശ്ശിച്ചത്.



അതിനും കുരവയിടാനും, മന്ത്രവിധികളോതാനും, അതെടുത്തൊരു വലിയ കാര്യമെന്ന മട്ടില്‍ പത്രത്തിലിടാനും, നമ്മുടെ നാട്ടില്‍ ആളുകളുണ്ടായല്ലോ എന്ന് ചിന്തിച്ചു പോകുന്നു..

റോമാ രാജ്യത്ത് ചെല്ലുമ്പോള്‍ റോമാക്കാരനായും, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നുകയും ചെയ്യേണ്ടിടത്ത് ഇതൊരു മാതിരി അവഹേളനമല്ലേ എന്നൊരു സംശയം മാത്രം ബാക്കി..

2 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

ഏവൂരാനെ,
ഇതിനെല്ലാം ചേര്‍ത്താണ് ടൂറിസം എന്നു പറയുന്നത്. ഹൈന്ദവം, ആയുര്‍വേദം, യോഗ, ആത്മീയത എല്ലാം തന്നെ നല്ല വില്പനച്ചരക്കുകളാണ്.

സൂഫി പറഞ്ഞു...

വളരെ,ശരിയാണ് പെരിങ്ങോടാ..
നമ്മുടെ കയ്യിലുള്ളതു എന്തൊക്കെ, എങ്ങനെയൊക്കെ വിൽക്കാം എന്നു മാത്രമാണ് ഇപ്പോഴുള്ള ഏക ചിന്ത.
സായിപ്പിനും മദാമ്മക്കും ഒക്കെ ഒരു രസം!

അനുയായികള്‍

Index